(രചന: ജ്യോതി കൃഷ്ണകുമാർ)
ക്രിട്ടിസിസം പിരിയഡ് തകൃതിയായി നടന്നു കൊണ്ടിരിക്കുകയായിരുന്നു…. പിജെ സാർ ക്ലാസ് എടുക്കുന്നുണ്ട്..
ക്ലാസിലാണെങ്കിൽ പിൻ ഡ്രോപ്പ് സൈലൻ്റ്, അത്രക്ക് പേടിയാണ് സാറിനെ, പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത്….
ക്ലാസിൽ ഫോൺ അലൗഡ് അല്ല .. ഇത് ‘ സൈലൻ്റ് പോലും ആക്കാതെ… എല്ലാവരും പരസ്പരം നോക്കി…. സപ്തയുടെ ഫോണാണ് … സപ്തയെ എല്ലാവരും സഹതാപത്തോടെ നോക്കി…
കണ്ണ് തുറിച്ച് ഇരിക്കുന്നുണ്ട്.. എന്തു ചെയ്യണം എന്നറിയാതെ,
“സ്റ്റാൻ്റപ്പ് ” എന്ന് പറഞ്ഞ് സാർ അടുത്തേക്ക് വന്നു…. കൈ നീട്ടിയതും, വേറെ വഴിയില്ലാതെ സപ്ത ഫോൺ എടുത്തു കൊടുത്തു,
“ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിൽ വരണം..
എന്നൊരു ഉഗ്രശാസനം കൂടി കൊടുത്ത് ഫോൺ സാർ ലെച്ചേഴ്സ് സ്റ്റാൻ്റിൽ കൊണ്ട് വച്ചു..
അവൾ ഇരുന്ന് വിയർക്കുന്നത് എല്ലാരും സഹതാപത്തോടെ നോക്കി… ക്ലാസ് കഴിഞ്ഞതും അറക്കാൻ കൊണ്ട് പോകുന്ന മാടിനെ പോലെ തിരിഞ്ഞ് തിരിഞ്ഞ് നോക്കി അവൾ സ്റ്റാഫ് റൂമിലേക്ക് നടന്നു..
അവിടെ എത്തിയപ്പോൾ സാർ ദേഷ്യത്തിൽ ഇരിക്കുന്നത് കണ്ടു…
“സർ ”
ഉച്ഛത്തിൽ ആണ് വിളിച്ചതെങ്കിലും വിസിൽ പോലൊരു സൗണ്ട് മാത്രമേ പുറത്തേക്ക് വന്നുള്ളൂ,
“ഇതിന് എന്ത് എക്സ്പ്ലനേഷനാണ് തരാൻ ഉള്ളത് ??”
സാറിൻ്റെ സ്വരം ഇച്ചിരി ഉയർന്നു,
മറ്റു ടീച്ചേഴ്‌സും അങ്ങോട്ട് നോക്കാൻ തുടങ്ങി, സപ്തയുടെ മിഴികൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി…
കല്യാണം ഉറപ്പിച്ചു എന്നും, വുഡ് ബി തന്നതാ ഫോൺ എന്നും കരഞ്ഞ് കാലു പിടിച്ച് പറഞ്ഞപ്പോൾ ഇനി മേലിൽ ആവർത്തിക്കരുതെന്ന താക്കീതോടെ അവൾക്ക് സർ ഫോൺ തിരികെ നൽകി ..
പുറത്തിറങ്ങി ഫോണിൽ നോക്കിയപ്പോൾ കണ്ടു , മിസ്ഡ് കാൾ , അജുവേട്ടൻ്റ…
സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു…
പക്ഷെ വിരലിൽ കിടക്കുന്ന അജയ് എന്നെഴുതിയ മോതിരത്തിൽ കണ്ണുടക്കിയപ്പോൾ ആ കുസൃതി നിറഞ്ഞ മുഖം ഓർമ്മയിലെത്തി..
മെല്ലെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു …
ബാത്റൂമിൽ കയറി അങ്ങോട്ട് ഡയൽ ചെയ്തപ്പോൾ , നിൻ്റെ സൗണ്ട് കേൾക്കാൻ കൊതിയായിട്ടാ ടീ””
എന്ന് പറയാൻ വച്ച ചീത്തയൊക്കെ വിഴുങ്ങി
“പനി എങ്ങനുണ്ട്?”
എന്ന് ചോദിച്ചപ്പോൾ ,
കുറവുണ്ട് എന്നു പറഞ്ഞു … മഞ്ഞത്ത് നടക്കാൻ പോണ്ട ട്ടോ ഇനി എന്ന് കൂടി പറഞ്ഞ് കട്ട് ചെയ്തു… പിന്നെ സമയം കിട്ടുമ്പോഴൊക്കെ വിളിച്ചു..
കല്യാണത്തിന് ഇനീം ഉണ്ട് ഒന്നര മാസം… അതിന് വർഷങ്ങളുടെ ദീർഘം ഉണ്ടെന്ന് തോന്നി…. അതിനിടയിലെ ഇണക്കവും പിണക്കവും..
പിന്നെ പങ്കുവച്ച ഒത്തിരി സ്നേഹവും, ഒരു ദിവസം വീണ്ടും പനിയാണ് എന്ന്.
പറഞ്ഞപ്പോൾ പരിഭവിച്ചു രാവിലെ എന്ത് മഞ്ഞാ അജു ഏട്ടാ എന്തിനാ മഞ്ഞത്ത് നടക്കാൻ പോണത് എത്ര പറഞ്ഞാലും കേൾക്കില്ല “”
എന്ന് പറഞ്ഞ്….
മനസില്ലാ മനസോടെ ആണ് അന്ന് കോളേജിൽ പോയത്, ഇത്തിരി നേരം കിട്ടിയപ്പോൾ ഫോൺ ഷോളിനുള്ളിൽ ഒളിപ്പിച്ച് വാഷ് റൂമിലേക്ക് ഓടി..
അജുവേട്ടനെ വിളിച്ച് നോക്കി… ഫോൺ എടുത്തില്ല… വീണ്ടും വീണ്ടും വിളിച്ചു,
എന്നിട്ടും… എന്തോ ഒരു ആധി മനസിൽ തോന്നി.. പിന്നെ ക്ലാസിൽ ഇരുന്നത് സ്വയം ബോധത്തിലല്ലായിരുന്നു … അവസാന പിരിയഡിന് മുമ്പ് അച്ഛൻ വന്നു കൂട്ടി കൊണ്ട് പോകാൻ,
ആ മുഖം വല്ലാതെയുണ്ടായിരുന്നു,
“ന്താ അച്ഛാ?”
എന്ന് ചോദിച്ചപ്പോ,
“ഏയ് ഒന്നൂല്യ ഈ വഴി വന്നപ്പോ നിന്നെം കൂട്ടാം എന്ന് കരുതി ”
എന്ന് പറഞ്ഞു,
അതത്ര വിശ്വാസം വരുന്നില്ലായിരുന്നു എങ്കിലും മറുത്തൊന്നും ചോദിച്ചില്ല… ഒടുവിൽ വണ്ടിയിൽ ഇരുന്ന് എപ്പഴോ, എങ്ങോ മിഴി നീട്ടി,
അച്ഛൻ പറഞ്ഞു,
”അജു … അവനൊരു അബദ്ധം കാണിച്ചു എന്ന് “”
“എന്താ ”
എന്ന് ചോദിക്കുമ്പോൾ ഒന്നും ഊഹിച്ചെടുക്കാൻ കഴിഞ്ഞിരുന്നില്ല,
“ബ്ല ഡ് കാ ൻസർ ആണെന്ന് അറിഞ്ഞപ്പോ അവൻ …. ആ വിഷമത്തിന് …”
മെല്ലെ പറഞ്ഞ് മനസിലാക്കാൻ നോക്കിയ അച്ഛനെ തോൽപ്പിച്ച് അവൾ കരയാതെ പിടിച്ചു നിന്നു…
“നിക്കൊന്ന് കാണണം”
എന്നു മാത്രം പറഞ്ഞു,
മകളുടെ ഉള്ളിലെ വേവറിഞ്ഞ് ആ മനുഷ്യൻ അവളെ അജുവിൻ്റെ വീട്ടിലെത്തിച്ചു..
അവിടെ മിഴികൾ പൂട്ടി ഉറങ്ങുന്നവനെ നിസംഗതയോടെ നോക്കി, ആരുടെ ഒക്കെ യോ കരച്ച്ചിൽ ഉച്ഛത്തിൽ കേൾക്കുന്ന തൊന്നും അവളുടെ കാതിൽ വീണില്ല…
അവൾ അവനെ തന്നെ ഉറ്റുനോക്കി…
മിഴിയൊന്ന് ചിമ്മുക കൂടെ ചെയ്യാതെ ..
” മതിയെടാ കണ്ടത് ”
എന്ന് പറഞ്ഞ് ആ അച്ഛൻ അവളെ ചേർത്ത് പിടിക്കുമ്പോൾ , അവൾക്കായി അജു എഴുതിയ ഒരു കത്ത് അജുവിൻ്റെ അമ്മ സപ്തക്ക് നൽകി…
“സപ്തക്ക്,
ചികിത്സക്ക് സഹായിക്കാവുന്നതിലും അപ്പുറത്തേക്ക് ഈ രോഗം എന്നെ കീഴ്പ്പെടുത്തി കളഞ്ഞു, മറ്റൊരു ജീവിതം തെരഞ്ഞെടുക്കുക. അജയ്….
അവളത് അതേ നിസ്സംഗതയോടെ വായിച്ചു, അച്ഛന് നേരെ നീട്ടി..
പിന്നെയാരെയും അവൾ കണ്ടില്ല, ഭാരമില്ലാതെ അവൾ പറന്നു .. പിന്നെ ഉണർന്നത് മറ്റൊരു ലോകത്താണ്.. അവിടെ അവളും അജുവും മാത്രം…..
വേറേ ആരേയും അവൾ കണ്ടില്ല … കേട്ടില്ല … “ഭ്രാന്ത്” എന്ന് പറഞ്ഞവർക്കൊന്നും അവരുടെ ലോകം കാണാനും ആയില്ല…

