ഭാര്യവീട്ടിൽ ഒരു രാത്രി പോലും ചെന്നു നിൽക്കുന്നത് നാണക്കേടാണെന്ന് അരുണേട്ടൻ..

പെൺപ്പൂവ്
(രചന: Neethu Parameswar)

റിയ, പെൺകുട്ടിയാട്ടോ. പ്രസവമുറിയിൽ വച്ച് നേഴ്സ് അത് പറയുമ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി..

അതേ ഉള്ളെന്റെയുള്ളിൽ ഞാനും ആഗ്രഹിച്ചത് അതുതന്നെയായിരുന്നു…

പക്ഷേ അരുണേട്ടനും കുടുംബവും ഇതറിയുമ്പോൾ എന്താവും അവസ്ഥ എന്നോർത്ത് ഞാൻ തെല്ലൊന്ന് ഭയന്നു…

ആദ്യത്തേത് പെൺകുട്ടിയായതിൽ പിന്നെ ഒരു ആൺകുട്ടിക്കായി പോവാത്ത അ മ്പലങ്ങളില്ല നേരാത്ത വ ഴി പാടുകളില്ല..

എങ്കിലും രണ്ട് പെൺകുട്ടികളുടെ അച്ഛനായതിൽ പിന്നെ എന്റെ വീട്ടുകാരോടുള്ള അരുണേട്ടന്റെ സമീപനത്തിൽ മാറ്റമുണ്ടാവുമെന്ന് ഞാൻ സ്വപ്നം കണ്ടു..

സുഖപ്രസവമെന്നൊക്കെ പറഞ്ഞാലും വേദനസഹിക്കാനാവാതെ എന്റെ ശരീരമാകെ വിറക്കുന്നുണ്ടായിരുന്നു..

സ്‌ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുവരുമ്പോൾ അരുണേട്ടന്റെ മുഖം കണ്ട് ആഗ്രഹിച്ചതെന്തോ കൊടുക്കാൻ കഴിയാത്ത പോലെ എനിക്കും ഒരു വല്ലായ്ക തോന്നി…

പിറന്നുവീഴുന്ന ഉണ്ണിക്ക് ചാർത്താൻ ഏട്ടന്റെ കുട്ടികാലത്തെ പുലിനഖം കെട്ടിയ ലോക്കറ്റ് സൂക്ഷിച്ചുവച്ചിരുന്നു.. അത് ഇനി ആർക്ക് നൽകും എന്ന ചോദ്യം എന്റെ മനസ്സിൽ ബാക്കിയായി…

സുന്ദരിയായ മോളെ കണ്ട് എല്ലാവരുടെ മുഖവും സന്തോഷം കൊണ്ട് വിടർന്നു..

“ഡോക്ടറങ്കിൾ കുഞ്ഞാവക്ക് ലിഫ്റ്റിക്ക് ഇട്ടുകൊടുത്തല്ലോ” എന്ന ആമി മോളുടെ വാക്കുകൾ കേട്ട് എല്ലാവരും ചിരിക്കുന്നുണ്ട്..

റൂമിലെ തിരക്കൊക്കെ ഒഴിഞ്ഞ് ഞാനും അരുണേട്ടനും മാത്രമായപ്പോൾ ആ കൈകളിൽ പിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു..മോളായതുകൊണ്ട് എട്ടന് വിഷമമായോ..എന്ന്

എന്ത് കുട്ടിയായാലും നമ്മുടെയല്ലേ എനിക്ക് ഒരു സങ്കടോം ഇല്ല..എന്ന വാക്കുകൾ കേട്ട് എനിക്കും സമാധാനമായി..

അരുണേട്ടാ, അല്ലേലും ഈ പെ ൺകുട്ടികൾ തന്നാ ന ല്ല ത്..

എന്താന്നറിയോ ആ ൺകുട്ടികളാണേൽ ഇപ്പോൾ വളർത്തി വലുതാക്കി കല്യാണമൊക്കെ കഴിയുമ്പോൾ അവരിലേക്ക് ഒതുങ്ങും..അരുണേട്ടനെ പോലെ ചുരുക്കം ചിലരെയേ കാണാൻ കഴിയൂ…

എന്നാൽ പെൺകുട്ടികളാണേൽ വിവാഹം കഴിയുമ്പോൾ തന്റെ വീട്ടുകാരോടുള്ള ഇഷ്ടം കൂടും..ഒരു കുട്ടിയായാൽ അത് ഇരട്ടിയാവും..

ഞാനത് പറയുമ്പോൾ ആളുടെ മുഖത്ത് വല്യ ഭാവവ്യത്യാസമൊന്നും തോന്നിയില്ല…

മോളുടെ കളിയും ചിരിയും വീട്ടിൽ സന്തോഷം നിറച്ചു…ചെറിയ സങ്കടമൊക്കെ ദൂരെ പോയ്മറഞ്ഞു..

അരുണേട്ടൻ മക്കളെ നെഞ്ചോട് ചേർത്തുപിടിച്ചു അവരെ ജീവനെപ്പോലെ സ്നേഹിച്ചു മാതൃക അച്ഛനായി..

പക്ഷേ അപ്പോഴും എന്റെ വീട്ടുകാരോടുള്ള അകൽച്ച അതേ രീതിയിൽ തുടർന്നു കൊണ്ടിരുന്നു…

പുള്ളിക്ക് എന്നെ വല്യ ഇഷ്ടമാണ്.. പറയാതെ തന്നെ എല്ലാം വാങ്ങിത്തരും.. എല്ലാ തരത്തിലും നല്ലൊരു ഭർത്താവ്..

ആളുടെ അച്ഛനുമമ്മയും അങ്ങിനെതന്നെ എന്നെ ഇഷ്ടാണ് പക്ഷേ എന്നെ ഇത്രനാളും പൊന്നുപോലെ നോക്കി വളർത്തിയ അച്ഛനുമമ്മയെയും അവർ ഒരിക്കലും അംഗീകരിച്ചില്ല…

ചിലപ്പോൾ രണ്ട് പെൺകുട്ടികളിൽ ഒരാളായതുകൊണ്ട് വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിടണമെന്ന് കരുതിയിട്ടാവാം…

ആണ്മക്കളില്ലാത്ത അച്ഛനുമമ്മക്കും മകനായില്ലെങ്കിലും ഒരു മരുമകന്റെ സ്നേഹമെങ്കിലും അരുണേട്ടൻ കൊടുക്കണമെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്..

എന്റെ കൂടെ ഒരുദിവസമെങ്കിലും അവിടെ വന്നുനിന്ന് ഉറങ്ങിക്കിടക്കുന്ന ആ കൊച്ചുവീടിനെ സന്തോഷം കൊണ്ടൊന്ന് ഉണർത്തണമെന്ന് പറയുമ്പോഴും അവസാനം അത് വഴക്കിൽ കലാശിക്കും..

എന്നെ ഒരുദിവസം വീട്ടിലേക്ക് വിടണമെങ്കിൽ പോലും കാലുപിടിക്കേണ്ട അവസ്ഥയായി…

അതിനെ ചൊല്ലി തർക്കങ്ങളായി… പിന്നെ പിന്നെ ഞാനത് പറയുന്നത് നിർത്തി വീട്ടിലെ സമാധാനം നിലനിർത്തി…

വിശേഷദിവസങ്ങളിൽ ഉണ്ണാതെ കാത്തിരിക്കുന്ന അച്ഛനുമമ്മയും ആ കാത്തിരിപ്പ് വിഫലമായെന്നറിഞ്ഞ് കണ്ണ് നിറക്കുന്നത് കണ്ടെന്റെ ഉള്ളൊന്നു പിടഞ്ഞു..

ഭാര്യവീട്ടിൽ ഒരു രാത്രി പോലും ചെന്നുനിൽക്കുന്നത് നാണക്കേടാണെന്ന് അരുണേട്ടൻ പറയുമ്പോൾ എനിക്കെന്നും പുച്ഛമെ തോന്നിയിട്ടുള്ളൂ..

ഏട്ടന്റെ വീട്ടിൽ എന്നും നിന്ന് വീടൊരു സ്വർഗ്ഗമാക്കി മാറ്റുമ്പോൾ വല്ലപ്പോഴും ഒന്നുരണ്ട് ദിവസമെങ്കിലും എന്റെ വീട്ടിലും വന്നുനിന്ന് കുറച്ച് സമയത്തേക്കെങ്കിലും

ആ അച്ഛനുമമ്മക്കും സന്തോഷം പകർന്ന് നൽകാൻ ഏട്ടനും കഴിയണമായിരുന്നു…

പ്രതേകിച്ചും പെൺകുട്ടികൾ മാത്രമുള്ള വീട്ടിലേക്ക് ഒരാണ് ചെന്നുകയറുമ്പോൾ അവനെ മരുമകനായിട്ടല്ല തങ്ങൾക്ക് ഇല്ലാതെ പോയ ഒരു മകനായിട്ടായിരിക്കും ആ മാതാപിതാക്കൾ കരുതുക..

ഞങ്ങളുടെ പെൺകുട്ടികൾ വളരട്ടെ ,അവരുടെ കുസൃതികളും കളിചിരികളും നിറഞ്ഞ് ഉത്സവമാവുന്നുണ്ട് ഈ വീട് ഓരോ ദിവസവും…

പക്ഷേ എനിക്കറിയാം അവർ വളർന്ന് വിവാഹപ്രായമാവുമ്പോൾ ഞങ്ങളും അവരെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കും..

ഒരുദിവസം ബഹളങ്ങളില്ലാതെ പാദസരകിലുക്കങ്ങളില്ലാതെ കുപ്പിവളകളുടെ പൊട്ടിച്ചിരികളില്ലാതെ ഈ വീട് നിശ്ചലമാവും..ഞങ്ങൾ തനിച്ചാവും..

എന്നെങ്കിലും ഒരു ദിവസം പോയകാലത്തെയോർത്ത് അരുണേട്ടന്റെ കണ്ണുകൾ നിറഞ്ഞേക്കാം..

ചിലപ്പോൾ ആ തെറ്റ് തിരുത്താനാവാത്ത വിധം എന്റെ അച്ഛനുമമ്മയും മൺമറഞ്ഞ് പോയിട്ടുണ്ടാവും..

എങ്കിലും ആ കണ്ണുനീരെങ്കിലും എന്റെ മനസിനേറ്റ മുറിവിന് മരുന്നാവട്ടെ..എന്റെ അച്ഛനുമമ്മയും അവരെ മറന്ന്പോവാൻ വിധിക്കപ്പെട്ട മകൾക്ക് മാപ്പ് നൽകട്ടെ…

അപ്പോഴും എന്റെ മനസ്സ് കൊതിക്കുന്നുണ്ടായിരുന്നു…

വർഷങ്ങളായി നിധി പോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ആ ലോക്കറ്റ് ഭാവിയിൽ ഞങ്ങൾക്ക് കിട്ടാൻ പോവുന്ന മക്കളിൽ ഒരാളുടെ കഴുത്തിൽ കിടന്ന് തിളങ്ങട്ടെയെന്ന്….

Leave a Reply

Your email address will not be published. Required fields are marked *