കിച്ചേട്ടാ ഒച്ചവെക്കല്ലേ, എന്നും പറഞ്ഞു എന്റെ മുന്നിൽ നിൽക്കുന്നവളെ..

കിച്ചന്റെ കാർത്തു
(രചന: Ruth Martin)

കാർത്തികേ… അമ്പലത്തിൽ കണ്ണുകളടച്ചു പ്രാര്ത്ഥിക്കുമ്പോഴായിരുന്നു അനിയത്തിയുടെ ശബ്‍ദം കേൾക്കുന്നത്..

അമ്മയുടെ നിർബന്ധം കാരണമാണ് പിറന്നാളിന് അമ്പലത്തിൽ വന്നത്. വീണ്ടും അവളെ കാണുമെന്നു കരുതിയതല്ല.

കാർത്തിക… ശ്യാമെന്ന എന്റെ മനസ്സിൽ ആദ്യം കയറി കൂടിയ പെണ്ണ് … ഇഷ്ടമായിരുന്നു ഇത്തിരി അല്ല ഒത്തിരി.

കുഞ്ഞുനാൾ മുതൽ കാണുന്നതാ ആ കൊച്ചു കാന്താരി പെണ്ണിന്നെ എപ്പോഴോ വിരൽ തുമ്പിൽ തൂങ്ങി നടന്ന ആ പട്ടുപാവാട കാരിയോട് തോന്നിയ ഒരു ഇഷ്ടം… ഞാൻ വളർന്നപ്പോൾ എന്റെ കൂടെ ആ ഇഷ്ടവും വളർന്നു.

ശ്വേതാ എന്ന എന്റെ അമ്മുട്ടീടെ ഏറ്റവും അടുത്ത കൂട്ടുകാരി. കുഞ്ഞുനാളിൽ എന്തിനും ഏതിനും രണ്ടും എന്റെ പുറകെ ആയിരുന്നു.

ബാക്കിയുള്ളവർക്ക് ഞാൻ ശ്യാം ആയിരുന്നു എന്നാൽ കാർത്തുവിന് ഞാൻ അവളുടെ കിചേട്ടനായിരുന്നു.

കർത്തുവിന് ഒരു ചേച്ചിയാണ് കീർത്തന. അവൾ എന്റെ നല്ലൊരു കൂട്ടുകാരിയാണ്. പ്രായത്തിൽ എന്നേക്കാൾ ഒരു വയസിനു ഇളയതാണേലും കാര്യം ഇല്ല ഭയങ്കര ബഹുമാനമാണ്.

അവൾ വിളിക്കുമ്പോ വിളികേട്ടില്ലേൽ പിന്നെ ഒന്ന് സൂക്ഷിക്കണം കുരിപ്പ് എന്റെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു കറങ്ങാൻ പോകുന്ന കാര്യം പോരാളിയെ അറിയിക്കും എന്ന് പറഞ്ഞു ഭീഷണി തുടങ്ങും.

ഹ്ഹോ പോരാളിയുടെ വക നിർത്തി പൊരിക്കൽ ആലോചിക്കുമ്പോൾ ഞാൻ നല്ല കുട്ടി ആയിട്ട് ആ കീറി പോളിയുടെ കൂടെ അങ്ങ് പോകും
ഞാനും കീർത്തുവും സഞ്ജുവുമാണ് ചങ്ക്‌സ്.

നല്ലവരായ ഞങ്ങളെ വഴി തെറ്റിക്കുന്നത് അവനാണെന്നാണ് പറയുന്നത് (ആര് പറയുന്നെന്നാണോ ഞാൻ തന്നെ അല്ലാതെ ആരാ ) ഞങ്ങൾ മൂന്നും കൂടെ കൂടിയാൽ ഒരു പ്രശ്നം അത് നിർബന്ധമാ… എന്താല്ലേ..

കാർത്തുവും അമ്മുട്ടിയും എന്നേക്കാൾ ആറു വയസ്സിനു ഇളയതാണ്. ഞാനും കീർത്തുവും സഞ്ജുവും ഒരേ കോളേജിൽ ആണ്… കഷ്ടകാലത്തിന് ഒരേ ക്ലാസ്സിൽ.. ഹാ വിധിയുടെ വിളയാട്ടം അല്ലാതെ എന്താ.

ഇത് ഞങ്ങളുടെ ഫൈനൽ ഇയർ ആണ് അതുകൊണ്ട് നല്ലത് പോലെ പഠിക്കുന്നുണ്ട് അത്യാവശ്യം സീനിയർ കളിയും കുറച്ച് പഞ്ചാര അടിയുമായി സഞ്ജു മുന്നേറുകായാണ്…

കഴിവ് അല്ലാതെ എന്താ. ഞാൻ പാർട്ടിയും ലൈബ്രറിയും ഒക്കെ ആയി ആ രണ്ടെണ്ണത്തിന്റെ കൂടെ തന്നെ ഉണ്ട്.

ഞങ്ങൾ പ്ലസ് ടു കഴിഞ്ഞപ്പോൾ കീർത്തുവിന്റെ അച്ഛന് ട്രാൻസ്ഫർ ആയി.

പക്ഷെ അമ്മയുടെ നിർബന്ധവും ഞങ്ങളുടെ റെക്കമണ്ടേഷൻ ഒക്കെ കൂടെ ആയപ്പോൾ കീർത്തുവിനെ വീട്ടിൽ നിർത്താൻ അവളുടെ അമ്മയും അച്ഛനും ഓക്കേ പറഞ്ഞു.

ഞങ്ങളുടെ സൗഹൃദത്തിന്റെ ആഴം അവരോളം അറിഞ്ഞവരാരുണ്ട്. കർത്തുവിനെ അവർ കൂടെ കൊണ്ട് പോയി…

അല്ല പോകണമെന്ന് വാശി പിടിച്ചതും പോയതും അവൾ തന്നെ ആയിരുന്നു… അമ്മൂട്ടിയുടെ വാക്ക് പോലും കാർത്തുവിന്റെ തീരുമാനത്തിൽ മാറ്റം വരുത്തിയില്ല.

“എന്റെ കാർത്തുമോളെ നീ എന്തിനാ കുഞ്ഞേ പോകാൻ വാശി പിടിക്കണേ..? ” അടുക്കളയിൽ പച്ചക്കറി നുറുക്കുന്നതിനോടൊപ്പം കാർത്തുവിനോട് ചോദിച്ചു.

“പോകണം അമ്മേ.. ഒരു മാറ്റം വേണം എനിക്ക്. അമ്മ എന്നെ നിർബന്ധകരുത്. ” അത്രെയും പറഞ്ഞു കൊണ്ട് പോയ കാർത്തു ഇന്നും എന്റെ ഓർമ്മയിലുണ്ട്.

“ഏട്ടാ…. ” അമ്മുവിന്റെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
കാർത്തു എന്നെ നോക്കി പുഞ്ചിരിച്ചു തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു ഞാൻ മുന്നോട്ട് നടന്നു.

“അമ്മു നീ വീട്ടിലേക്ക് പോയിക്കോ എനിക്ക് ഒന്ന് രണ്ടിടത്തേക്ക് പോകണം, അമ്മയോട് പറഞ്ഞേക്ക്.. ”

“ശേരിയേട്ടാ.”

അവിടെ നിന്നും വേഗം നടന്നു ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്തു.. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നു.

അമ്പലത്തിൽ നിന്ന് ഇറങ്ങി നടക്കുമ്പോഴും അവളെ ഒന്ന് തിരിഞ്ഞ് നോക്കാൻ കഴിഞ്ഞില്ല.. അല്ല മനപ്പൂർവം നോക്കാതെ ഇരുന്നതാ..
നേരെ വണ്ടിയുമായി ചെന്നത് പാറമലയിൽ ആയിരുന്നു. അധികം ആരും അങ്ങോട്ട് പോകാറേയില്ല. ആൾ സഞ്ചാരമില്ലാത്ത ഒരു സ്ഥലമാണ്.

പണ്ട് ഈ മലയുടെ മുകളിൽ നിന്ന് നീലി എന്ന പെൺകുട്ടി ആ ത്മഹത്യ ചെയ്‌തെന്നും അവളുടെ മരണത്തിന് കാരണക്കാരനായ കാമുകനെ കൊല്ലാനായി അവളുടെ ആത്മാവ് കറങ്ങി നടന്നു എന്നുമൊക്കെ ആണ് നാട്ടുകാര് പറയുന്നത്. നാട്ടുകാർക്ക് എന്താ പറയാൻ കഴിയാത്തത്.

മനസ്സ് അസ്വസ്ഥമാകുമ്പോൾ ആരുമറിയാതെ ഇവിടെ വന്നിരിക്കും കുറച്ച് നേരം ഇവിടെ ഇരിക്കുമ്പോൾ മനസ്സ് വല്ലാതെ സ്വസ്ഥമാകും.

പാറക്കെട്ടുകളിൽ ഒന്നിൽ കയറി ഇരുന്നു

കാർത്തുവിനെ കുറിച്ച് വീണ്ടും ആലോചിച്ചു മൂന്നുവർഷംകൊണ്ട് ആകെ ഒരു മാറ്റം വന്നിട്ടുണ്ട്.. പഴയതുപോലെ അല്ല ആ കരിനീല കണ്ണുകളിൽ വിഷാദം തങ്ങിനിൽക്കുന്നു. അവളുടെ പുഞ്ചിരിക്കു പോലും മാറ്റം വന്നിരിക്കുന്നു.

ട്രാൻസ്ഫർ ആയതിനു ശേഷം എല്ലാ കൊല്ലവും ലീവ് കിട്ടുമ്പോൾ അവർ നാട്ടിലേക്ക് വരുമായിരുന്നു അപ്പോഴൊക്കെ ഓരോ കാരണം ഉണ്ടാക്കി ഞാൻ നാട്ടിൽ നിന്നും മാറി നിൽക്കുമായിരുന്നു. ഒരുതരം ഒളിച്ചോട്ടമായിരുന്നു എന്നും പറയാം എന്തോ പണ്ടത്തെ പോലെ ആരോടും സംസാരിക്കാൻ പറ്റാത്തത് പോലെ തോന്നി പ്രത്യേകിച്ച് കാർത്തു വിനോട്.

കഴിഞ്ഞ കുറച്ച് കാലങ്ങൾ എന്റെ മുന്നിലൂടെ കടന്നു പോയി..

ആരുമറിയാതെ ഞാൻ മനസ്സിൽ ഒളിപ്പിച്ചു വെച്ച പ്രണയം കണ്ടു പിടിച്ചത് കീർത്തുവായിരുന്നു.

“എടാ കള്ള.. നീ കൊള്ളാല്ലോ എന്റെ അനിയത്തിയെ തന്നെ കറക്കി എടുത്തല്ലേ ”

“പോടീ മാന്യന്മാരെ കുറിച്ച് അപവാദം പറയുന്നോ”

“മാന്യനോ? ആര് നീയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ.. ഒഞ്ഞു പോടാപ്പാ. ഒരു വല്യ മാന്യൻ വന്നേക്കുന്നു. “പ്ലസ് ടുവിലെ ഫൈനൽ പരീക്ഷ കഴിഞ്ഞ് വരാന്തയിലെ പടിക്കെട്ടിൽ ഇരുന്നുകൊണ്ട് കീർത്തു പറഞ്ഞു.

“എടാ നിനക്ക് നാണമുണ്ടോ? ഒരു പെണ്ണിന്നെ ഇഷ്ടായാൽ ധൈര്യമായിട്ട് പോയി പ്രോപ്സ് ചെയ്യണം അല്ലാതെ മനസ്സിൽ ഇട്ടോണ്ട് മസിലും പിടിച്ചു നടന്നാൽ വേറെ ആരേലും കൊത്തികൊണ്ട് പോകും ” സഞ്ജുവും കൂടെ അതും പറഞ്ഞു പടിക്കെട്ടിൽ ഇരുന്നു.

“എടാ നിങ്ങൾ പറയുന്നത് പോലെ ഞാൻ…. ഓടി പോയി പ്രൊപ്പോസ് ചെയ്‌താൽ സംഗതി പണി പാളും… അത് മാത്രല്ല അവൾ വീട്ടിൽ അറിയിച്ചാലോ എന്റെ ഈശ്വര അച്ഛൻ അറിഞ്ഞുകഴിഞ്ഞ് പിന്നെന്തൊക്കെ നടക്കും ഹ്ഹോ ആലോചിച്ചിട്ട് തന്നെ തലകറങ്ങുന്നു”

“അയ്യേ നിനക്ക് പ്രാന്തായോ ഇതൊക്കെ അവൾ നോ പറഞ്ഞു കഴിഞ്ഞല്ലേ… അവൾ യെസ് പറഞ്ഞാലോ…
നീ എന്റെ അനിയൻ.. ഹായ് പൊളി”

“അതാ.. അപ്പൊ നിനക്ക് അനിയൻ പോരെടുക്കലോ എന്നിട്ട് ഇവനെക്കൊണ്ട്‌ മൂക്കുകൊണ്ട് ക്ഷ എന്ന് വരപ്പിക്കണം… ഹായ് എന്ത് രസമായിരിക്കും ” സഞ്ജു അത് പറഞ്ഞു ചിരി തുടങ്ങി അതിനെ സപ്പോർട്ട് ചെയ്തു കീർത്തുവും.

“നീയൊക്കെ ഇവിടെ ഇരുന്നു ചിരിക്ക് ഞാൻ പോകുവാ ”

“ഡാ ശ്യാമേ പോകല്ലേ.. “കീർത്തു കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേറ്റു. “എടാ നീ അവളോട് പോയി പറ ഡാ ചെക്കാ… അവൾ എന്റെ അനിയത്തി അല്ലേ അവൾ ആരോടും ഒന്നും പറയില്ല. നീ ധൈര്യമായിട്ട് പോയി പറയെടാ ഞാൻ അല്ലേ പറയുന്നേ. ”

“പറയാമല്ലേ.. ”

“മ്മ് ധൈര്യമായിട്ട് പോയി വിജയിച്ചു വാ ഡാ “സഞ്ജുവും കീർത്തുവും ഒരേ സ്വരത്തിൽ പറഞ്ഞു.

“നിങ്ങൾ വരുന്നില്ലേ..? ”

“ഞങ്ങളോ.. ഞങ്ങൾക്ക് ഇവിടെ കുറച്ച് പണിയുണ്ട് മോനെ.. “രണ്ടു കൈകളും ഒന്ന് നിവർത്തികൊണ്ട് സഞ്ജു കീർത്തുവിനെ നോക്കി. അതെ എന്നർത്ഥത്തിൽ അവള് തലയാട്ടി.

“പണിയോ? എന്ത് പണി..? “ഞാൻ രണ്ടുപേരെയും മാറി മാറി നോക്കി.

“അല്ല നമ്മൾ ഇവിടെ പഠിച്ചുവെന്ന് ഒരു അടയാളമൊക്കെ വെച്ചിട്ട് വേണം ഇവിടെന്ന് ഇറങ്ങാൻ അത്രേം ഉള്ളു… അല്ലേടാ സഞ്ജു….. “കീർത്തു സഞ്ജുവിനെ നോക്കി.

“അതെ അതെ… നീ പോയെ… ഓൾ ദ ബെസ്റ്റ് “സഞ്ജു എന്നെ വേഗം പറഞ്ഞു വിട്ടു.

വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ മനസ്സ് മുഴുവൻ കാർത്തുവായിരുന്നു.

എങ്ങനെ പറയും എന്ത് പറയും എന്നൊക്കെ ആലോചിച്ചു വീട്ടിലെത്തി. പോയി കുളിച്ചു അമ്പലത്തിൽ പോകണം എന്നൊക്കെ ഉണ്ടെങ്കിലും നാളെ പോകാമെന്നു കരുതി നേരെ ട്യൂഷൻ ക്ലാസ്സിലേക്ക് നടന്നു.

അമ്മു കൂടെ ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആണ് നടന്നത്. ഇടവഴിയിൽ കാർത്തുവിനെ കാത്ത് ഞാൻ നിന്നു കുറച്ച് കഴിഞ്ഞതും കാർത്തു നടന്നു വരുന്നത് കണ്ടു. അവൾ ഒറ്റയ്ക്ക് വരുന്നത് കണ്ടതും വീണ്ടും ഹൃദയമിടിപ്പ് കൂടി.

തിരിഞ്ഞ് നടന്നാലോ എന്ന് വരെ ആലോചിച്ചു. പിന്നെ എന്തെങ്കിലും ആകട്ടെ എന്ന് കരുതി സർവ്വ ധൈര്യവും സംഭരിച്ചു നിന്നു.

മുഖമുയർത്താതെ ആകെ തളർന്നു വരുന്ന കാർത്തുവിനെ തന്നെ ഞാൻ നോക്കി നിന്നു. എന്നെ കടന്ന് പോകുന്നതും ഞാൻ നോക്കി നിന്നു എന്നെ അവൾ കണ്ടില്ല.. അപ്പോഴാണ് പറയാൻ വന്നത് ഓർമ്മ വന്നത്.

“കാർത്തു….. ” എന്റെ ശബ്ദം കേട്ടതും ഞെട്ടി അവൾ പുറകോട്ട് നോക്കി.

“കിച്ചേട്ടനോ.. ഇവിടെന്താ…? “അവൾ മുഖമുയർത്തി വെപ്രാളത്തോടെ ചോദിച്ചു.

“എന്ത്.. എന്ത് പറ്റി കാർത്തു വയ്യേ നിനക്ക് മുഖമെന്താ ചുവന്ന്? ”

“ഒന്നൂല്ല കിച്ചേട്ടാ… ”

“ഒന്നൂല്ലെ? സത്യം പറ കാർത്തു. “ഞാൻ വീണ്ടും ചോദിച്ചതും. ഒന്നും പറയാതെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ കാർത്തു ഓടിപോയി. ഒന്നും മനസിലാവാതെ ഞാൻ അങ്ങനെ നിന്നു.

…….. ഭാഗം രണ്ട് …….

എന്താ ഇവൾക്ക് പറ്റിയെ?
അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച് നേരെ അവളുടെ പുറകെ ഓടി.

“കാർത്തു മോളെ…… നിക്ക്… കാർത്തു…”
അവളുടെ പുറകെ ഓടി. ഓട്ടത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ ഹൃദയമിടിപ്പ് കൂടിയിരുന്നു. അങ്ങനെ ഓടി അവളുടെ അടുത്തെത്തി.

“മോളെ… കാർത്തു എന്താ പറ്റിയെ… കിച്ചേട്ടനോട് പറ എന്താ.. ”

മുഖമുയർത്താതെ കാർത്തു പറഞ്ഞു
” കി.. കിച്ചേട്ടാ എനിക്ക് പേടിയാ.. എനിക്ക് ഇവിടെ നിൽക്കണ്ട… ഞാ.. ഞാൻ പോകുവാ. ”

“എന്താ കാർത്തു ഇങ്ങനെ ഒക്കെ.. എന്താ നിനക്ക് പറ്റിയത്.. ”
അവളുടെ മുഖം ഉയർത്തികൊണ്ട് ഞാൻ ചോദിച്ചു.

അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടതും എന്റെ ഹൃദയത്തിൽ എന്തോ മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുന്നത് പോലെ തോന്നി.

“നിന്നെ ആരേലും വഴക്ക് പറഞ്ഞോ? “ഞാൻ വീണ്ടും ചോദിച്ചു.

“ഇല്ല.. “അവൾ പറഞ്ഞു.

“പിന്നെ…? ”

അവൾ വലതു കയ്യ് നീട്ടിക്കാണിച്ചു.
കുപ്പിവളകൾ പൊട്ടി കയ്യിൽ മുറിവുകൾ അവയിൽ നിന്നും രക്തത്തുള്ളികൾ പൊടിഞ്ഞുകൊണ്ടിരുന്നു.

“എന്താ ഇത്?? മുറിഞ്ഞല്ലോ ചോരവരുന്നു.. ”

“ഇത്.. പൊട്ടിപോയതല്ല ആ കിഷോർ കൈ ബലമായി പിടിച്ചു മതിലിൽ ഇടിച്ചതാ.. “ഇടറുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു.

“എന്തിന്? “ഞാൻ ചോദിച്ചു.

“എനിക്ക് അവൻ ഒരു ലെറ്റർ തന്നു… ഞാൻ അത് വായിച്ചിട്ട് പറ്റില്ല എന്ന് പറഞ്ഞു കീറി കളഞ്ഞു.. അപ്പൊ അവൻ എന്റെ മുടിയിൽ പിടിച്ചു വലിച്ചു.. വിടാൻ പറഞ്ഞപ്പോൾ അവൻ വിട്ടില്ല.. എന്നിട്ട് കൈ ഭിത്തിയിൽ ചേർത്തുവെച്ചിടിച്ചു… ”

അത്രെയും കേട്ടതും ദേഷ്യം ഇരച്ചു കയറി.

“കാർത്തു.. നീ വീട്ടിലേക്ക് പോ.. മരുന്ന് വെയ്ക്കു..ചോദിച്ചാൽ വീണതാ എന്ന് പറഞ്ഞാൽ മതി. ഞാൻ അവനെ കണ്ടിട്ട് വരാം.. ”

“കിച്ചേട്ടാ.. വേണ്ട പോകണ്ട.. പ്ലീസ് “ദയനീയമായി അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു.

“വേണം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അവനെന്താ വഴിയിൽ തടഞ്ഞുവെച്ചു ഗുണ്ടായിസം കാണിക്കുന്നോ? “ദേഷ്യത്തോടെ പറഞ്ഞതും കാർത്തു ബോധമറ്റു വീണു.

“മോളെ.. കാർത്തു.. കണ്ണു തുറക്കേടാ.. “അവളെ തട്ടിവിളിച്ചെങ്കിലും കണ്ണു തുറന്നില്ല. വേഗം അവളെ കോരി എടുത്തു വീട്ടിലേക്ക് ഓടി..

ക്ലാസ്സിൽ നിന്നും വന്ന കീർത്തു നേരെ ശ്യാമിന്റെ അടുത്തേക്ക് നടന്നു..

“എടാ… എന്തായി നീ പറഞ്ഞോ? “ആകാംഷയോടെ കീർത്തു ചോദിച്ചു.

“ഇല്ല ” ജനലിലൂടെ വിദൂരദയിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു.

“ഇല്ലേ..? അതെന്താ അവൾ എവിടെ? “കീർത്തു ശ്യാമിന്റെ അടുത്തേക്ക് നടന്ന്കൊണ്ട്‌ ചോദിച്ചു.

ശ്യാം നടന്നതെല്ലാം കീർത്തുവിനോട് പറഞ്ഞു.

“എന്നിട്ട്? ”

“പേടിക്കാൻ ഒന്നുമില്ല… മരുന്ന് കൊടുത്തു ഇപ്പൊ നല്ല മയക്കത്തിലാണ്.. ”

“മ്മ്.. നീ ആ കിഷോറിനെ കണ്ടോ? “കീർത്തു ചോദിച്ചു.

“ഇല്ല… പക്ഷെ അവളെന്തൊക്കെയോ മറയ്ക്കുന്നത് പോലെ.. കഴിഞ്ഞ കുറച്ച് ദിവസമായിട്ടു ഞാൻ ശ്രെദ്ധിക്കുവാ.. ” ശ്യാം കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.

“അല്ല നീ അമ്മുനോട് ചോദിച്ചോ അവൾ അറിയാതെ ഇരിക്കില്ലല്ലോ.. ”

“ഇല്ല കീർത്തു അവൾക്ക് അറിയില്ല… ഉത്സവത്തിന് അമ്പലത്തിൽ പോയി വന്നതിനു ശേഷം കാർത്തുവിന് ആകെ ഒരു മാറ്റം വന്നു എന്ന് അമ്മു പറഞ്ഞു. എന്തോ സങ്കടം ഉള്ളത് പോലെ എത്ര ചോദിച്ചിട്ടും കാർത്തു ഒന്നും പറയുന്നില്ലെന്ന്. ”

“അതായത് അന്ന് എന്തൊക്കെയോ സംഭവിച്ചുകാണണം.. അവൾ മനപ്പൂർവം നമ്മളോട് മറയ്ക്കുന്ന എന്തോ ഒന്ന് “അൽപനേരം ആലോചിച് കീർത്തു പറഞ്ഞു.

അന്ന് വൈകീട്ടും കാർത്തു മുറിയിൽ തന്നെ ആയിരുന്നു പുറത്തേക്ക് ഇറങ്ങിയതേ ഇല്ല. അവളെ ശല്യപെടുത്തണ്ട എന്ന് കരുതി ഞാനും അങ്ങോട്ട് പോയില്ല.

പിറ്റേന്ന് എല്ലാവരും കൂടെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കാർത്തൂന്റെ അച്ഛന് ട്രാൻസ്ഫർ ആയി എന്ന് പറഞ്ഞത്.

സന്ധ്യക്ക്‌ അമ്മയും ഇന്ദു അമ്മയും (കാർത്തുവിന്റെ അമ്മ )കൂടെ ഇരുന്നു സംസാരിക്കുമ്പോഴാണ് കാർത്തു പോകണം എന്ന് വാശി പിടിക്കുന്നത് ഞങ്ങൾ അറിഞ്ഞത്.

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും കാർത്തു എന്നെ ഒഴിവാക്കുന്നതായി തോന്നി… എന്തോ ആ ഒഴിവാക്കൽ എന്നെ ഒരുപാട് വേദനിപ്പിച്ചു. പിന്നെ ഞാൻ തന്നെ ഒഴിഞ്ഞുമാറി തുടങ്ങി. കാർത്തുവിനോട് ഒന്ന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വെച്ചു.

കീർത്തുവും സഞ്ജുവും ഒരുപാട് തവണ എന്നെ സമാധാനിപ്പിച്ചെങ്കിലും ഒരു തരം നിർവികാരിയതോടെ ഞാൻ നിന്നു. യാത്രയുടെ ഒരുക്കങ്ങൾ അടുത്തതോടെ എന്റെ മനസ്സിന്റെ ഭാരവും കൂടി വന്നു.

മുറ്റത്ത്‌ നിന്നും കാർ കടന്നു പോകുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു. ഒരു വട്ടം പോലും കാർത്തു എന്നെ ഒന്ന് നോക്കിയില്ല… എല്ലാവരോടും യാത്ര പറഞ്ഞപ്പോൾ എന്നോട് മാത്രം പറഞ്ഞില്ല…. ഒരുപാട് വേദന തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്.

കീർത്തുവിനോട് ഇടയ്ക്കൊക്കെ കാർത്തു സംസാരിക്കാറുണ്ടായിരുന്നു, കോൾ ചെയ്യുമ്പോൾ എന്നെ അന്വേഷിക്കാറുണ്ടോ എന്ന് ആലോചിക്കും… പിന്നെ ആ ചിന്തകൾ ഒഴിവാക്കും.

പിന്നീട് കോളേജിൽ ചെന്നപ്പോഴാണ് മനസ്സിനും മാറ്റം വന്നു തുടങ്ങിയത്. സഞ്ജുവും കീർത്തുവും ഞാനും പിന്നെ ആ കലാലയത്തിന്റെ ഭാഗമായി മാറി. ഒരുപാട് ഓർമകളും സുഹൃത്തുക്കളുമൊക്കെ ആയി ജീവിതം കടന്നു പോയി.

ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നത്. കീർത്തു കോളിംഗ്..

“ഹലോ ”

“ഹലോ എടാ, നീ എവിടെയാ?? “കീർത്തു ചോദിച്ചു.

“ഞാൻ ഇവിടെ ഉണ്ട് എന്താടി വിളിച്ചേ.. എന്താ കാര്യം? “ഞാൻ ചോദിച്ചു.

“എടാ അച്ഛനും അമ്മയും വന്നിട്ടുണ്ട്.. അവളും ഉണ്ട്.. ”
“മ്മ്.. ഞാൻ അവളെ കണ്ടു.. ഒത്തിരി മാറ്റം വന്നു ല്ലേ.”

“നീ അവിടെ മാറ്റവും പറഞ്ഞോണ്ട് ഇരുന്നോ.. ഇവിടെ എന്റെ തലയിൽ ഏതോ ഒരുത്തനെ കെട്ടിവെക്കാൻ ഉള്ള പ്ലാൻ ആണ്.. അതാ പെട്ടെന്ന് അവരൊക്കെ വന്നത്. ”
കീർത്തു പറഞ്ഞു.

“ആഹാ കലക്കി.. ”

“എടാ.. എന്താടാ നീയൊക്കെ എന്തൊരു ദുഷ്ടനാ.. ആ കോഴി സഞ്ജുവിനെ വിളിച്ചപ്പോൾ അവൻ നമ്മുടെ ജൂനിയർ ആര്യയെ കാണാൻ പോയേക്കുവാ എന്ന്… നിന്നെ വിളിച്ചപ്പോൾ മാറ്റം പറഞ്ഞോണ്ടിരിക്കുന്നു എന്റെ ഒരു തല വിധി. ”

“നീ പോയെ കീർത്തു മനുഷ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവളുടെ ഒരുതമാശ ”

“എടാ എന്താടാ.. കാർത്തു എന്തേലും നിന്നോട് പറഞ്ഞോ..? ”

“ഇല്ല ഒന്നും പറഞ്ഞില്ല ഞാൻ ഒന്ന് ചിരിച്ചു അവളും ചിരിച്ചു.. ഞാൻ അപ്പൊ തന്നെ അവിടെ നിന്ന് ഇറങ്ങി.. ”

“എടാ അവൾക്ക് നിന്നോട് എന്തൊക്കെയോ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞാണ് ഇവിടെ നിന്ന് ഇറങ്ങിയത്.. അതാ ഞാൻ ചോദിച്ചേ.. നീ വേഗം വീട്ടിലേക്ക് വാ.. ”

“ആണോ.. ആഹ്‌ ഞാൻ ദ വരുന്നു.. ”
കോൾ കട്ട്‌ ചെയ്തപ്പോൾ മനസ്സിലൂടെ ഒരു നൂറു ചോദ്യങ്ങൾ കടന്നു പോയി.
കാർത്തു എന്തായിരിക്കും പറയാൻ ഉണ്ടെന്ന് പറഞ്ഞത്… ഇത്രയും കാലത്തിനു ശേഷം അവൾ എന്തായിരിക്കും പറയാൻ വന്നത് എന്നൊക്കെ ആലോചിച്ചു.

ആകാശം ആകെ ഇരുണ്ടുകൂടി ഇരുന്നു നല്ല മഴ പെയ്യാൻ പോകുന്നു.. ഞാൻ പാറമലയിൽ നിന്നും താഴേക്ക് ഇറങ്ങി.. തണുത്ത കാറ്റ് എന്നെ തഴുകി മുടിയിഴകളെ തലോടി കടന്നു പോയി.

വണ്ടിയുമായി നേരെ വീട്ടിലേക്ക് ചെന്നതും ഉമ്മറത്തു തന്നെ എല്ലാരും വട്ടം കൂടി ഇരുന്നു സംസാരിക്കുന്നുണ്ട്.

“അഹ് പിറന്നാളുകാരൻ ഇപ്പോഴാണോ അമ്പലത്തിൽ നിന്നും എത്തിയത്.. “സ്നേഹത്തോടെ ഇന്ദു അമ്മ എന്റെ തലയിൽ തലോടി.

“ഒന്ന് രണ്ടിടത്തു പോകാനുണ്ടായിരുന്നു അതാ… അമ്മയൊക്കെ എപ്പോഴാ എത്തിയെ? ”

“ഞങ്ങൾ വന്നിട്ട് കുറച്ച് നേരമായി മോനെ ” അതും പറഞ്ഞുകൊണ്ട് അകത്തേക്ക് എല്ലാവരും കയറി.

“എടി.. അവളെവിടെ? ”
കീർത്തുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു ചോദിച്ചു.

“ഹ്ഹോ എന്താ ഒരു ചോദ്യം…ഒന്ന് അടങ്ങേടാ ഇത്രെയും നാൾ മുങ്ങി നടന്ന ആളാണ് ഇപ്പൊ ചോദിക്കുന്നത് കേട്ടില്ലേ.. അവൾ കൊച്ചാണ് അത് മറക്കണ്ട… ”

“എന്റെ ജാതകത്തിൽ 21ആം വയസിൽ ഒരു കൊ ലപാതകം ചെയ്യാൻ സാധ്യത ഉണ്ടെന്ന തോന്നുന്നത്… മിക്കവാറും അത് നടക്കും.. “മീശപിരിച്ചുകൊണ്ട് കീർത്തുവിനെ നോക്കിയതും ഒരു ലോഡ് പുച്ഛം മാത്രം.

“ഓഹോ നീ എന്നെ കൊല്ലുവോ… എന്നാൽ മക്കള് ഇനിയുള്ള കാലം ഗോതമ്പുണ്ട തിന്ന് ജെയിലിൽ കിടക്കും “കീർത്തു വീണ്ടും പുച്ഛം വാരി വിതറി നിൽക്കുന്നു.

“അയ്യേ അതിന് നിന്നെയൊക്കെ തട്ടിയാൽ കേസൊക്കെ വരുവോ…. അയ്യേ ! “ഞാനും വിട്ട് കൊടുത്തില്ല.

“ടാ.. ”

“ടി.. ”

“എന്താടാ.. ”

“എന്താടി… ”

“നീ പോടാ.. ”

” ആഹ്‌ ഞാൻ പോകുവാ…. നേരെ പോകുന്നത് ദാസച്ചന്റെ (കീർത്തുവിന്റെ അച്ഛൻ )അടുത്തേക്കാ….”

“ങേ… അച്ഛാ.. അച്ഛന്റെ അടുത്തേക്കോ എന്തിന്?? “അവള് ചോദിച്ചു.

“അതോ എത്രയും പെട്ടെന്ന് നിന്നെ ഏതേലും ഒരുത്തന്റെ തലയിൽ കെട്ടിവെക്കാൻ തീരുമാനം എടുക്കണം എന്ന് പറയാൻ “ഞാൻ ചിരിച്ചു ബുഹഹഹ….

“എടാ മോനെ ചതിക്കരുത്… ഈ ചേച്ചീ പാവമല്ലേ…” അവൾ അഭിനയം വാരി വിതറാൻ തുടങ്ങി എന്റെ ദൈവമെ എങ്ങനെ സാധിക്കുന്നു ഇവൾക്ക്.

“ആണോ? ”

“ആണ് 100 ശതമാനം ആണ് “അവൾ ദ അതിവിനയം കാഴ്ചവെച്ചു.

“എന്നാലേ.. മര്യാദക്ക് പറ നിമ്മ സഹോദരി എള്ളി?? ”

“എന്താന്ന്? വെള്ളിയോ ”

“വെള്ളിയല്ല.. എവിടെ അവൾ നിന്റെ സിസ്റ്റർ.. കാർത്തിക ദാസ്… ”

“അങ്ങനെ മര്യാദക്ക് ചോദിക്ക്.. മുകളിലുണ്ട് ചെല്ല്.. ”

“ഓക്കേ… ”

കോണി പടികൾ കയറി നേരെ മുകളിലേക്ക് ചെന്നു അമ്മുട്ടിടെ മുറിയിൽ കാണുമായിരിക്കും എന്ന് കരുതിയാണ് അവിടേക്ക് ചെന്നത് അവിടെ അവളില്ലായിരുന്നു. പിന്നെ ബാല്കണിയിൽ നോക്കി അവിടെയും ഇല്ല.. ഹാ ചിലപ്പോൾ കീർത്തുവിന്റെ മുറിയിൽ കാണും…

എന്ന് ചിന്തിച്ചു അങ്ങോട്ടേക്ക് നടക്കാൻ ഒരുങ്ങിയപ്പോഴാണ് എന്തോ താഴേക്ക് വീണ ശബ്ദം കേട്ടത്. എന്റെ മുറിയിൽ ഇത് എന്താ ഒരു ശബ്ദം എന്ന് കരുതി മുറിയിലേക്ക് കയറി ചെന്നു…
ചുറ്റും നോക്കിയതും ആരെയും കണ്ടില്ല അപ്പോഴാണ് തുറന്നു കിടക്കുന്ന ജനൽ കണ്ടത്..

ആഹ്‌ കാറ്റു വീശിയതായിരിക്കും.. അപ്പൊ എന്തേലും താഴെ വീണു കാണും… പുറത്ത് നല്ല മഴ പെയ്തു തുടങ്ങി ഞാൻ വേഗം ഒരു ഡ്രസ്സ്‌ എടുത്തു കതക് ലോക്ക് ചെയ്തു കുളിക്കാൻ കയറി.

കുളിച്ചു ഇറങ്ങി തല തുവർത്തികൊണ്ടിരിക്കുമ്പോഴാണ് താഴെ വീണു കിടക്കുന്ന പുസ്തകങ്ങളും എന്റെ കുറച്ച് പഴയ ഡയറികളും കാണുന്നത്.

ഹ്ഹോ ഇതാരാ താഴെ തട്ടിയിട്ടത് എന്ന് കരുതി പുസ്തകമെടുക്കാൻ കുനിഞ്ഞപ്പോഴാണ് ഞാൻ കട്ടിലിന്റെ അടിയിൽ ഒളിച്ചിരിക്കുന്ന കാർത്തുവിനെ കണ്ടത്.. പെട്ടെന്ന് അവളെ അവിടെ കണ്ടതും
“അമ്മേ.. “എന്ന് വിളിച്ചു താഴേക്ക് വീണു.

അപ്പോഴേക്കും അവൾ കട്ടിലിന്റെ അടിയിൽ നിന്നും എഴുന്നേറ്റ് വന്നു എന്റെ വായിൽ പൊത്തിപിടിച്ചു.

“കിച്ചേട്ടാ… ഒച്ചവെക്കല്ലേ… “എന്നും പറഞ്ഞു എന്റെ മുന്നിൽ നിൽക്കുന്നവളെ ഞാൻ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. പഴയ ആ കാന്താരി പെണ്ണ് അതെ കുറുമ്പൊടെ നിൽക്കുന്നതായി തോന്നിയെനിക്ക്.

………. ഭാഗം മൂന്ന് ………

ഞാൻ കൈ തട്ടിമാറ്റി …

“ശ്വാസം മുട്ടിച്ചു കൊല്ലുവോടി.. അല്ല നീയെന്താ ഇവിടെ? നീ എങ്ങനെ കട്ടിലിന്റെ അടിയിൽ വന്നു? ”

“ഈ… അതോ… അത്… “കാർത്തു കുറുമ്പൊടെ പറഞ്ഞു.

“സത്യം പറ നീ എന്തിനാ ഇവിടെ ഒളിച്ചിരുന്നെ…. അല്ല നീ എങ്ങനെ അകത്തു കയറി ഞാൻ കുളിക്കാൻ പോയപ്പോൾ കഥകടച്ചതാണല്ലോ.. ”

“ഞാൻ അപ്പൊ ഇവിടെ ഉണ്ടായിരുന്നു… കിച്ചേട്ടൻ പെട്ടെന്ന് മുറിയിൽ നിന്നും പോകുമെന്ന് കരുതിയ ഞാൻ ഒളിച്ചത്.. ഞാൻ അറിഞ്ഞോ കുളിക്കാൻ പോകുമെന്ന്…

കഷ്ടപ്പെട്ട് രക്ഷപെടാൻ നോക്കിയപ്പോൾ കതകിന്റെ കുറ്റി തുറക്കാൻ പറ്റുന്നില്ല.. തുറക്കാൻ നോക്കിയപ്പോ ദേ വാതിൽ തുറന്നു തലയും തുവർത്തി വരുന്നു… പിന്നെ വീണ്ടും ഒളിക്കേണ്ടി വന്നു… ”

“ആഹ്‌…. അല്ല നീ എന്തിനാ എന്റെ മുറിയിൽ കയറിയത് അത് പറ?”
ഞാൻ അവളെ അടിമുടിയൊന്നു നോക്കി.

അപ്പോഴാണ് അവളുടെ കയ്യിലിരിക്കുന്ന പുസ്തകം ഞാൻ കണ്ടത്.. ഞാൻ അത് സൂക്ഷിച്ചു നോക്കി….
ഈശ്വര…. എന്റെ ഡയറി…. അതെ എന്റെ ഡയറി… തീർന്നു എല്ലാം തീർന്നു…

എന്റെ മുഖത്തു വരുന്ന ഭാവങ്ങൾ സസൂക്ഷ്മം വീക്ഷിക്കുന്ന കാർത്തു എന്നോട് പറഞ്ഞു.

“എന്റെ കിച്ചേട്ടാ… നിങ്ങൾ എന്തൊരു മനുഷ്യനാ ഒരിക്കലെങ്കിലും എന്നോട് സംസാരിക്കണമെന്ന് തോന്നിയോ..
ഞാൻ എത്ര ആഗ്രഹിച്ചാണ് ഓരോ പ്രാവശ്യവും വരുന്നത്.. അപ്പൊ കിച്ചേട്ടൻ ഓരോ കാര്യങ്ങൾ കൊണ്ട് വേറെ എവിടേലും പോകും.

അതുകൊണ്ടാ ഇപ്രാവശ്യം ഒന്നും ആരെയും അറിയിക്കാതെ പെട്ടെന്ന് വന്നത്… അതുകൊണ്ടല്ലേ ചിലരുടെ മനസ്സിലിരുപ്പ് മനസ്സിലായത്.. “കാർത്തു എന്തൊക്കെയോ അർത്ഥം വെച്ചു സംസാരിക്കുന്നത് കേട്ടതും തീർന്നു…

ദൈവമെ ഞാൻ ദൈവത്തെ വിളിച്ചു കൈ നെഞ്ചിൽ എടുത്തു വെച്ചു.
“എന്താ കിച്ചേട്ടാ ഹാർട്ട്‌ അവിടെ ഇരുന്നു പാർട്ടി നടത്തുന്നുണ്ടോ… സൗണ്ട് ഇവിടെ വരെ കേൾക്കാലോ “അവൾ പറയുന്നതിനോടൊപ്പം എന്റെ നെഞ്ചിലേക്ക് കൈ എടുത്തു വെച്ചു.

“എന്താ ഇത് ഓട്ടമത്സരത്തിന് ഓടാൻ പോകുന്നോ… എന്തൊരു ഫാസ്റ്റ് ബീറ്റാ… “കുസൃതി നിറഞ്ഞ വാക്കുകളോട് പറയുന്നവളെ തന്നെ ഞാൻ നോക്കി നിന്നു.

ശക്തമായ മഴയോട് കൂടി ഒരു ഇടിവെട്ടി.. അപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത്.

“ഹാ.. അതൊക്കെ വിട് കീർത്തു പറഞ്ഞല്ലോ നിനക്ക് എന്നോട് എന്തൊക്കെയോ പറയാൻ ഉണ്ടെന്ന് എന്താ അത്? “വെപ്രാളം മറച്ചു വെച്ച് ഞാൻ ചോദിച്ചു.

“ആഹ്‌ ഉണ്ട്… ബട്ട്‌ ഒരു കണ്ടിഷൻ ഉണ്ട്.. “അവൾ കതകിന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു.

“കണ്ടിഷനോ?? എന്താ കേൾക്കട്ടെ.. “ഞാനും പുറകെ നടന്നുകൊണ്ട് പറഞ്ഞു.

“ആഹ്‌.. ഈ കതക് തുറക്ക് എന്നിട്ട് പറയാം ”

“ആഹ്‌.. വേഗം പറ സമയം ഇല്ല ഫുൾ ബിസി ആണ്. “ഇത്രെയും നാൾ കഴിഞ്ഞു സംസാരിക്കുവല്ലേ നമ്മൾ അങ്ങനെ വെയ്റ്റ് ഇടണമല്ലോ കുറച്ച് പവർ ഒക്കെ ആയിക്കോട്ടെ.

“ഓ കുളിച്ചൊരുങ്ങി പോകുന്നതെന്തിന് കവലയിൽ പോയി വായിനോക്കാൻ അല്ലേ.. “പതിഞ്ഞ ശബ്ദത്തിൽ കാർത്തു പറഞ്ഞതും.

“നീ ഇപ്പൊ എന്താ പറഞ്ഞേ? ഞാൻ കേട്ടില്ല ”

“കേട്ടില്ലേ ഹാവു…. അതായത് ഞാൻ പറയുവായിരുന്നു കിച്ചേട്ടൻ ഒരുപാട് തിരക്കുള്ളതല്ലേ പെട്ടെന്ന് സംസാരിക്കാം എന്ന് ”

“മ്മ്… നടക്കു നടക്കു ”
ഞങ്ങൾ നേരെ ബാൽക്കണി ലക്ഷ്യമാക്കി നടന്നു.

“ഞാൻ പറയുന്നത് വേറെ ആരും അറിയരുത്.. ”

“മ്മ് ആലോചിക്കാം… “ഞാൻ പറഞ്ഞു.

“ഏയ് ആലോചിക്കാമെന്നോ… ”

“അതെ ആലോചിക്കാമെന്ന്..”

“എന്നാലേ എനിക്കും ഒന്ന് ആലോചിക്കേണ്ടി വരും.. “അതും പറഞ്ഞുകൊണ്ട് കയ്യിലെ ഡയറി അവൾ അങ്ങോട്ടുമിങ്ങോട്ടും വീശിക്കൊണ്ടിരുന്നു.

“എന്താ ഈ മഴയത്ത് നിനക്ക് ചൂടെടുക്കുന്നുണ്ടോ.. “ഞാൻ ചോദിച്ചതും.

“ആഹ്‌ എടുക്കുന്നുണ്ട്… ”

“എന്നാൽ ഞാൻ ഒന്നിനും ഇല്ല… ഞാൻ ആരോടും പറയില്ല… നീ ഈ ഡയറി ആരെയും കാണിക്കരുത്… പ്ലീസ്.. ”

“ആഹ്‌ അങ്ങനെ വഴിക്ക് വാ.. ഓക്കേ.. ഇന്നാ ഡയറി ”

ശക്തമായി പെയ്യുന്ന മഴയോടൊപ്പം ആകാശത്തു കൊച്ചു കൊച്ച് ചിത്രപ്പണികൾ ഒരുക്കി മിന്നലും ഉണ്ടായിരുന്നു.

അല്പനേരത്തെ മൗനത്തിനു ശേഷം കാർത്തു പറഞ്ഞു തുടങ്ങി
” ഒരു ടീനേജ് ലവ്.. അങ്ങനെ ഒന്നും കരുതരുത് ഞാൻ ഇനി പറയാൻ പോകുന്നത് ചിലപ്പോൾ കിച്ചേട്ടന് തമാശയായിട്ട് തോന്നാം..

പക്ഷേ അന്നത്തെ എന്റെ മാനസികാവസ്ഥ അങ്ങനെയായിരുന്നു.. നിങ്ങളെയൊക്കെ വിട്ടുപിരിയുന്നത് ഓർക്കാൻ കൂടി സാധിക്കില്ലായിരുന്നു.. എന്നിട്ടും ഞാൻ പോകണം എന്ന് വാശി പിടിച്ചത് ആ ഒരു മാനസികാവസ്ഥയുടെ പുറത്തായിരുന്നു.. ”

“എന്ത്? “ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

“പറയാം.. കുഞ്ഞുനാൾ മുതൽ കാണുന്ന ഈ മനുഷ്യൻ എപ്പോഴോ എന്റെ മനസ്സിൽ കയറി കൂടിയിരുന്നു. അത് പ്രണയമാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല..

ഇപ്പോഴും അത് പറയാനുള്ള പക്വത എനിക്ക് ആയോ എന്ന് അറിയില്ല.. ഇത് പറഞ്ഞില്ലെങ്കിൽ ഇപ്പൊ മരിച്ചു പോകുമെന്ന് തോന്നി…. ഇത്രെയും നാൾ എങ്ങനെ ജീവിച്ചു എന്ന് എനിക്ക് മാത്രേ അറിയൂ കിച്ചേട്ടാ..

എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു…. മറ്റുള്ളവരിൽ നിന്നും ഉള്ള തെറ്റായ അറിവാണ് എന്നെ ഇവിടെന്ന് മാറി നിൽക്കാൻ തീരുമാനം എടുപ്പിച്ചത്.. ”

“ഒരു ദിവസം ഒളിച്ചു കളിക്കുന്നതിന് ഇടയിലാണ് കിച്ചേട്ടന്റെ മുറിയിൽ ഞാൻ കയറിയത്.. അന്ന് കട്ടിലിന്റെ അടിയിൽ നിന്നും ഒരു ചെറിയ ബുക്ക്‌ കിട്ടി.. അത് തുറന്നപ്പോൾ അതിൽ എന്തൊക്കെയോ എഴുതി വെച്ചിരിക്കുന്നു..

അത് അമ്മുസിനെ കാണിച്ചപ്പോഴാ അവള് പറഞ്ഞത് കിച്ചേട്ടന് ആരെയോ ഇഷ്ടമാണെന്ന്. സത്യത്തിൽ അത് കേട്ടപ്പോൾ ഞാൻ…. എന്താ പറയുക ഒരു തരം മരവിപ്പ് പോലെ ആയിരുന്നു. അപ്പോഴും ഞാൻ അത് വിശ്വസിച്ചില്ലായിരുന്നു..
പിന്നെ ഉത്സവത്തിന് പോയ അന്നാണ്…”

“അന്നെന്താ ? ”

“അന്ന് ഞാനും അമ്മുസും കൂടി അമ്മ പറഞ്ഞിട്ട് കിച്ചേട്ടനെ വിളിക്കാൻ വിളിക്കാൻ വരുവായിരുന്നു.. അപ്പോഴാ മീര ചേച്ചിയെ കണ്ടത്. ”

“മീരയോ? ഏത് മീര? “ഞാൻ ചോദിച്ചു.

“മ്മ് മീര കിച്ചേട്ടന്റെ വല്യമ്മാവന്റെ മോൾ.. ”

“ഓ അവളോ… മ്മ് എന്നിട്ട് പറ.. ”

“മ്മ്.. അന്ന് മീര ചേച്ചീ ഞങ്ങളോട് ചോദിക്കുന്നത് മുഴുവൻ കിച്ചേട്ടന്റെ കാര്യമാ.. പറഞ്ഞു പറഞ്ഞു മടുത്തു.. അത് കഴിഞ്ഞ് അമ്മു ചോദിച്ചു ചേച്ചിയെന്തിനാ കിച്ചേട്ടന്റെ കാര്യം ഞങ്ങളോട് ചോദിക്കുന്നത് എന്ന്..

അപ്പൊ മീര ചേച്ചി പറഞ്ഞു നിങ്ങൾ ഇഷ്ടത്തിലാ എന്നൊക്കെ.. പിന്നെ ഞങൾ അവിടെന്ന് നടന്നു അമ്പലത്തിൽ കയറി തൊഴുതു വന്നിട്ട് കിച്ചേട്ടനെ അന്വേഷിച്ചു വന്നപ്പോൾ… കിച്ചേട്ടൻ മീര ചേച്ചിയുമായിട്ട് കളിച്ചും ചിരിച്ചും സംസാരിക്കുന്നു.. അപ്പൊ ചേച്ചീ പറഞ്ഞത് സത്യമാണെന്ന് തോന്നി.. ”

“മീര അങ്ങനെയൊക്കെ പറഞ്ഞോ..? ”

“മ്മ് പറഞ്ഞു.. അന്ന് വൈകീട്ട് കിച്ചേട്ടനെ അത്താഴം കഴിക്കാൻ വിളിക്കാൻ വന്ന ഞാൻ കണ്ടത് കിച്ചേട്ടൻ പടിക്കെട്ടിൽ വെച്ച് മീര ചേച്ചിയെ രണ്ട് കയ്യിലും കോരിയെടുത്തു നിൽക്കുന്നതായിരുന്നു…. സത്യത്തിൽ ഞാൻ തകർന്നു പോയി… അതൊക്കെ കണ്ടപ്പോൾ..

എല്ലാം എന്റെ പൊട്ടബുദ്ധിയിൽ തോന്നിയതാണെന്നൊക്കെ കരുതി സമാധാനിക്കാൻ ശ്രെമിക്കുന്ന അന്നാണ് ട്യൂഷൻ ക്ലാസ്സിലെ കിഷോർ ലെറ്ററ് തന്നതും..

സത്യത്തിൽ അവന്റെ ചോര കണ്ണുകളൊക്കെ കണ്ടതും വല്ലാതെ പേടിച്ചു പോയി…. എനിക്ക് ഇനി ഇവിടെ നിൽക്കണ്ട എന്ന് പറഞ്ഞു അച്ഛന്റെ അടുത്തിരുന്നു ഒരുപാട് കരഞ്ഞു വാശി പിടിച്ചതും അതൊക്കെ കൊണ്ടായിരുന്നു… ”

“ഞങ്ങൾ പോകാൻ നേരം എല്ലാരോടും യാത്ര പറഞ്ഞെങ്കിലും കിച്ചേട്ടനോട് മാത്രം ഞാൻ യാത്ര പറഞ്ഞില്ല…. എന്തിന് ഒന്ന് ആ മുഖത്തേക്ക് പോലും ഞാൻ നോക്കിയില്ല… അത്രയ്ക്ക് വേദന തോന്നിയിരുന്നു കിച്ചേട്ടാ… ”

അത്രെയും പറഞ്ഞതും കാർത്തുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.. മഴ തുള്ളികൾ അവളുടെ കണ്ണുനീരിൽ ലെയിച്ചു ഒന്നായി താഴേക്ക് പതിക്കുന്നുണ്ടായിരുന്നു. മൂന്ന് വർഷംകൊണ്ട് എന്റെ കാർത്തുവിന് ഒരുപാട് മാറ്റമൊന്നും വന്നിട്ടില്ലെന്ന് എനിക്ക് തോന്നി. അവളുടെ കരിനീല കണ്ണുകളോട് അടങ്ങാത്ത പ്രണയം തോന്നി.

അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു തുടങ്ങി
“എന്റെ കാർത്തു.. ഒരുകണക്കിന് അന്ന് അതൊക്കെ നടന്നത് നല്ലതിന് വേണ്ടി ആയിരിക്കും… പിന്നെ നീ അന്ന് കരുതിയത് പോലെ ഞാനും മീരയും പ്രണയത്തിലൊന്നും അല്ലായിരുന്നു.. അവളുടെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നു…

പക്ഷെ ഇപ്പൊ അതൊന്നും ഇല്ല.. അവൾ ഇപ്പൊ മറ്റൊരു ആളുമായി ഇഷ്ടത്തിലാണ്.. പിന്നെ നീ അന്ന് കണ്ടത് അത് അവൾ കാൽ വഴുക്കി വീണു.. നടക്കാൻ വയ്യെന്ന് പറഞ്ഞപ്പോൾ ഞാൻ താഴേക്ക് കൊണ്ട് പോകാമെന്നു പറഞ്ഞു എടുത്തതാണ്… അല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു.”

“മ്മ് എനിക്ക് അറിയാം കിച്ചേട്ടാ… എന്നോട് ക്ഷെമിക്കണം.. ഞാൻ ഒരുപാട് സങ്കടപെടുത്തില്ലേ.. സോറി കിച്ചേട്ടാ.. “കണ്ണു നിറച്ചുകൊണ്ടവൾ എന്നെ നോക്കി പറഞ്ഞു.

“എപ്പോഴേ… നീ കിച്ചേട്ടാ എന്ന് വിളിച്ചപ്പോൾ തീരാൻ ഉണ്ടായ സങ്കടങ്ങൾ മാത്രേ എനിക്ക് ഉണ്ടായുള്ളൂ കാർത്തു.. ”

“ഈ കാർത്തു എന്ന വിളി കേൾക്കാൻ എത്ര വർഷം ഞാൻ കാതോർത്തു ഇരുന്നു എന്ന് അറിയുവോ..? ”

“അതിനെന്താ നിന്റെ പഠിത്തം ഒക്കെ കഴിഞ്ഞ് എന്റെ പഠിത്തവും കഴിഞ്ഞ് നല്ലൊരു ജോലി ഒക്കെ ആയി കഴിഞ്ഞാൽ വീട്ടുകാരോട് പറഞ്ഞു ആ ചടങ്ങ് തീർത്താൽ പിന്നെ എന്നും കേൾക്കാലോ… ”

“ശെരിക്കും… “കരിനീല കണ്ണുകൾ ഒന്ന് കൂടി വിടർന്നു.. അതേയെന്ന അർത്ഥത്തിൽ തലയാട്ടിയപ്പോൾ നാണത്താൽ അവൾ തല താഴ്ത്തി.. കൈയ്കളിൽ അവളുടെ മുഖം കോരിയെടുത്തു എന്റെ പ്രണയത്തിന്റെ ആദ്യ ചുബനം അവളുടെ മൂർദ്ധാവിൽ നൽകി.

“ഖോ.. ഖോ ” ശബ്ദം കേട്ട് ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി.. കള്ള ചിരിയോടെ ഞങ്ങളെ നോക്കി നിൽക്കുന്ന കീർത്തു.

ഈ വെളുക്കനെ ചിരിച് സ്ഥലം വിടാൻ ഇരുന്ന ഞങ്ങളെ രണ്ടു പേരെയും അവൾ പിടിച്ചു നിർത്തി..

“അതെ ഒരു കാര്യം രണ്ടിനോടും പറഞ്ഞേക്കാം… ഇനി ഇത് പോലെ ഒന്നും കാണിച്ചേക്കരുത്… ഇവിടെ പ്രായപൂത്തിരിയായ ഷിംഗിൾസിനും ജീവിക്കാനുള്ളത.. “ഉണ്ടക്കണ്ണ് ഉരുട്ടി ഞങ്ങളെ മാറി മാറി നോക്കികൊണ്ട് കീർത്തു പറഞ്ഞതും അവിടെ കൂട്ടച്ചിരിയായി.

ആറ്‌ വർഷങ്ങൾക്കു ശേഷം…

“കിച്ചേട്ടാ എഴുന്നേറ്റെ മതി കിടന്നത്.. നേരമെത്രയായി എന്ന് അറിയാവോ.. “രാവിലെ തന്നെ കാർത്തു കിച്ചനെ എഴുന്നേൽപ്പിക്കാൻ കഷ്ടപെടുവായിരുന്നു.

“എന്റെ കാർത്തു ഒരു അഞ്ചു മിനിറ്റ്… ഇപ്പൊ എഴുനേൽക്കാം.. “പുതപ്പ് ഒന്നുകൂടി വലിച്ചു സുഖമായി കിടന്നുകൊണ്ട് അവൻ പറഞ്ഞു.

“ഒരു അഞ്ചു മിനിറ്റുമില്ല… എഴുന്നേറ്റെ.. “കാർത്തു കിച്ചനെ പിടിച്ചു എഴുന്നേൽപ്പിച്ചു.

“കഷ്ടമുണ്ടെടി… ഞാൻ ഒരു അഞ്ചു മിനിറ്റ് കൂടി ഉറങ്ങാൻ സമ്മതിക്കരുത്.. ദുഷ്ടത്തി..”

“അതെ ഞാൻ ദുഷ്ടത്തിയ.. ഹും… ”
മുഖം തിരിച്ചു കള്ള ഗൗരവം നടിച്ചു പെണ്ണ്.

“അയ്യടി നീ എങ്ങനെ ദുഷ്ടത്തി ആവും… നീ എന്റെ പൊന്നല്ലേ.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ”

“ആണല്ലേ… എന്നാൽ വേഗം കുളിച്ചു വാ.. കീർത്തു ചേച്ചിടെ കുഞ്ഞിന്റെ ചോറൂണിന് പോകാനുള്ളതാ.. ”

“എനിക്ക് ഓർമയുണ്ട്… ഞാൻ ദേ പോയി ദ വന്നു… പത്തു മിനിറ്റ് പെട്ടെന്ന് വരാം. ”
ചിരിച്ചുകൊണ്ട് കിച്ചൻ കാർത്തുവിന്റെ മൂക്കിൽ പിടിച്ചു വലിച്ചു കുളിക്കാൻ പോയി.

അവരുടെ വിവാഹം വീട്ടുകാർ തന്നെ പൂർണ സമ്മതത്തോടെ നടത്തികൊടുത്തു.

കാർത്തു ഇപ്പൊൾ ഡിഗ്രീ കഴിഞ്ഞു. കിച്ചൻ സ്വന്താമായി ഒരു ബിസിനസ് നടത്തുന്നു കൂടെ സഞ്ജുവും ഉണ്ട്. കീർത്തു ഇപ്പോൾ ഹാപ്പി വൈഫ്‌ ആണ്. അച്ഛനും അമ്മയും കണ്ടുപിടിച്ച വരാനാണ് ദേവ് രണ്ടുംപേരും നല്ല ബെസ്റ്റ് കോമ്പിനേഷൻ.. ചക്കിക്കൊത്ത ചങ്കരൻ.

കീർത്തുവിന് ഒരു കുഞ്ഞാണ് ധ്രുവൻ ദേവ് എന്ന ദത്തുമോൻ. കാർത്തുവിന്റെയും കിച്ചന്റെയും കല്യാണം കഴിഞ്ഞിട്ട് രണ്ടു മാസമാകുന്നെ ഉള്ളു..

അവരുടെ ജീവിതം ഇവിടെ തുടങ്ങുകായാണ് പിണക്കങ്ങളും ഇണക്കങ്ങളും പങ്കു വെച്ച് അവർ അവരുടെ പ്രണയം അതിന്റെ പൂർണതയിൽ ആസ്വദിക്കട്ടെ. കിച്ചന്റെയും കാർത്തുവിന്റെയും പ്രണയം ഇനിയും ആഴങ്ങളിലേക്ക് പടരട്ടെ…

Leave a Reply

Your email address will not be published. Required fields are marked *