പാര്വ്വണം
(രചന: Seena Joby)
ആറ്റുതീരത്തെ മണലിൽ മലർന്നു കിടന്നു ആകാശം കാണുമ്പോൾ നിവേദിന്റെ ഉള്ളിൽ ഒരു കടലിരമ്പം തന്നെ ഉണ്ടായിരുന്നു.
തന്റെ സ്വാർത്ഥത കൊണ്ട് നഷ്ടമാക്കിയ പനിനീർ പൂവിന്റെ നൈർമല്യവും സൗന്ദര്യവും ഉള്ള,
ആരെയും ഒറ്റ നോട്ടത്തിൽ തന്നെ ആകർഷിക്കുന്ന പാർവണ എന്ന തന്റെ പാറുവിന്റെ മുഖം മാത്രം ആയിരുന്നു അവന്റെ ഉള്ളിൽ.
ഒരു പെണ്ണിന് ഇങ്ങനെ ഒരാളെ സ്നേഹിക്കാൻ പറ്റുമോ എന്ന് അതിശയം തോന്നിയിട്ടുണ്ട് ചിലപ്പോൾ. ഒരിക്കലും തന്റെ സ്നേഹം അവളുടെ സ്നേഹത്തിന് മുൻപിൽ ഒന്നുമല്ലാതായിരുന്നു.
ആരും കൊതിച്ചു പോകുന്ന ഒരു പ്രണയകാലം നെഞ്ചിനെ കുത്തി വേദനിപ്പിക്കുമ്പോൾ അവന്റെ ഇരു കണ്ണുകളും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…
തന്റെ മുഖമൊന്നു വാടിയാൽ കണ്ണ് നിറയ്ക്കുന്ന പെണ്ണ്. തനിക്ക് ഒരു അസുഖം വന്നാൽ തന്റെ അമ്മയേക്കാൾ ടെൻഷൻ ഉള്ള പെണ്ണ്. പിന്നെ എപ്പോളാണ് തനിക്ക് തെറ്റ് പറ്റിയത്..
ആദ്യമായ് ജോലി കിട്ടിയപ്പോൾ എന്നേക്കാൾ സന്തോഷം എന്റെ പാറുവിനായിരുന്നു.
ഇനി എത്രയും വേഗം തങ്ങളുടെ പ്രണയം പൂവണിയുമല്ലോ എന്ന സന്തോഷം.
പക്ഷെ എല്ലാം തകിടം മറിക്കുവാനുള്ള തുടക്കം ആണ് ആ ജോലി എന്ന് അവളോ ഞാനോ ആ നിമിഷം ഓർത്തിരുന്നില്ലല്ലോ..
ഓഫീസിൽ പുതിയ സൗഹൃദവലയത്തിൽ സാന്ദ്ര എന്ന മോഡേൺ സുന്ദരി എപ്പോളോ എന്നെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ
ബാക്കി ഉള്ള ചെക്കന്മാരുടെ അസൂയ കലർന്ന നോട്ടം ഞാൻ എന്തോ വലിയ സംഭവം ആണെന്ന് എനിക്ക് തന്നെ ഒരു നിമിഷം തോന്നിപ്പോയി.
പതിയെ നിവിയേട്ടാ ന്നുള്ള എന്റെ പാറൂന്റെ വിളി എനിക്ക് അരോചകം ആയി മാറി. പകരം സാന്ദ്രയുടെ നിവി ന്നുള്ള വിളി ഞാൻ പതിയെ ഇഷ്ടപ്പെട്ടുതുടങ്ങി. അവിടം മുതൽ തനിക്ക് തെറ്റി തുടങ്ങി.
എന്ത് കൊണ്ടും പാറുവിനേക്കാൾ ഒരു പടി മുകളിൽ ആയിരുന്നു എപ്പോളും സാന്ദ്ര.. എന്നോടുള്ള സ്നേഹം ഒഴിച്ച്. അത് മനസിലാക്കാൻ വിഡ്ഢിയായ തനിക്ക് കഴിഞ്ഞില്ല.
ഓഫിസിലെ സൗഹൃദം അതിരുവിട്ടു സാന്ദ്രയുടെ ഫ്ലാറ്റിലും അവിടുന്ന് ബെഡ്റൂമിലും എത്തി. അങ്ങനെ ഒരു ദിവസം പാറുവിന്റെ ഫോൺ അറ്റൻഡ് ചെയ്തത് സാന്ദ്ര ആയിരുന്നു.
ആരാണ് ന്നു ഉള്ള ചോദ്യത്തിന് സാന്ദ്ര നിവിയുടെ വുഡ്ബി ആണെന്ന് മറുപടി പറഞ്ഞതോടെ ഫോൺ കട്ട് ആയി.
അന്ന് തിരിച്ചു വീട്ടിൽ പോകുന്ന വഴിയിൽ തന്നെ കാത്തു നിന്ന പാറുവിന്റെ മുഖം പിന്നീട് ഒത്തിരി രാത്രികളിൽ തന്റെ ഉറക്കം കളയുമെന്ന് അന്ന് അറിഞ്ഞിരുന്നില്ലല്ലോ.. ഉണ്ടക്കണ്ണുകൾ രണ്ടും നിറഞ്ഞു ചുവന്നിരുന്നു..
വിതുമ്പി വിറയ്ക്കുന്ന ചുണ്ടുകളിൽ നിന്ന് വാക്കുകൾ ചിതറി തെറിച്ചു.. ” ആരാ.. ആരാണ് ഏട്ടാ സാന്ദ്ര.. ഞാൻ..ഞാൻ.. എന്റെ.. കാത്തിരിപ്പും സ്നേഹവും വെറുതെ ആയോ..
എനിക്ക് തന്ന മോഹങ്ങൾ എല്ലാം പാഴ്മോഹങ്ങൾ ആയിരുന്നോ.. പറയ് ഏട്ടാ.. എനിക്ക് എന്റെ ഏട്ടന്റെ നാവിൽ നിന്ന് തന്നെ സത്യം അറിയണം. ”
എന്ത് പറയണം ന്നു ആലോചിച്ചു..
ഒരു വശത്തു സാന്ദ്രയുടെ സൗന്ദര്യം, പണം ജോലി. മറുവശത്തു തന്നെ ജീവനായി സ്നേഹിച്ചു കാത്തിരിക്കുന്ന പെണ്ണ്..
ഇപ്പൊ പറയണം. ഇനി ഒരു അവസരം ഇത് പോലെ ഉണ്ടാവില്ല..
അത് പാറു.. ഓഫീസിൽ എനിക്ക് എല്ലാ ഹെല്പും ചെയ്തു തന്നത് സാന്ദ്ര ആണ്.
അങ്ങനെ പതിയെ ഞങ്ങൾ തമ്മിൽ പ്രണയതിലായി. ഇപ്പൊ ഒരു ശരീരവും ഒരാത്മാവും എന്ന അവസ്ഥ ആണ്.. എനിക്ക് ഇനി സാന്ദ്രയെ ഉപേക്ഷിക്കാൻ ആവില്ല.
നീ എന്നെ മനസിലാക്കണം. നിനക്ക് എന്നേക്കാൾ നല്ല പയ്യനെ കിട്ടും.. ഇപ്പൊ നീ ചെല്ല്.. ” ഇത് കേട്ട പാറു ഒരു പ്രതിമ പോലെ നോക്കി നിന്നത് ഇപ്പോളും കണ്മുന്നിൽ തന്നെ ഉണ്ട്..
പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം അവൾ എന്തോ പഠിക്കാൻ ആയി ഡൽഹിക്ക് പോയി എന്ന് മാത്രം അറിഞ്ഞു.
എന്താണ് എന്നൊന്നും അന്വേഷിച്ചു മെനക്കെട്ടില്ല. സമയം ഇല്ലാരുന്നു.. സാന്ദ്ര സൃഷ്ടിച്ച പ്രണയകുളിരിൽ മറ്റൊന്നും കാണുന്നുണ്ടായിരുന്നില്ല..
പാറുവിനെ മറന്നു സാന്ദ്രയെ മനസ്സിൽ കുടിയിരുത്തി അവളെ സന്തോഷിപ്പിച്ചു നടന്ന പൊട്ടൻ ആയിരുന്നു താൻ കുറച്ചു നാളുകൾ.
ഒരിക്കൽ അപ്രതീക്ഷിതമായി സാന്ദ്രയുടെ ഫ്ലാറ്റിൽ നിന്ന് തങ്ങളുടെ മാനേജർ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആണ് താൻ മായാലോകത്തു നിന്ന് സുബോധത്തിലേക്ക് വന്നത്..
അയാൾ എന്തിനാ ഇവിടെ വന്നത് എന്നചോദ്യത്തിന്ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു കേൾക്കേണ്ടി വന്നത്. ”
ഒരു ജോലി ആകുമ്പോൾ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. അല്ലാതെ എന്നും ഈ പോസ്റ്റിൽ തന്നെ ഇരുന്നാൽ മതിയോ..
നിവിയെന്താ ഒന്നും അറിയില്ലാത്ത കൊച്ചു പിള്ളേരെപ്പോലെ..”
” അപ്പൊ നീ… നീയെന്നെ ചതിക്കുവാരുന്നോ സാന്ദ്ര “..
“നിവി എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. എനിക്ക് ജോലിയിൽ പ്രമോഷൻ കിട്ടുന്നത് നമുക്ക് ഒരു പോലെ ഗുണം അല്ലെ.. പിന്നെ പതിവ്രത സങ്കല്പ്പം ഒക്കെ പണ്ടാരുന്നു..
ഇപ്പൊ പ്രധാനം പണമാണ്. പണം എങ്ങനെ ഒക്കെ ഉണ്ടാക്കാമോ അങ്ങനെ ഒക്കെ ഉണ്ടാക്കണം എന്നിട്ട് അടിച്ചു പൊളിച്ചു ജീവിക്കണം.
അതാണ് എന്റെ രീതി”. ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ഒന്നേ അവളോട് ചോദിച്ചുള്ളൂ.”
നാളെ നമ്മുടെ കല്യാണം കഴിഞ്ഞും നീ ഞാൻ ഇല്ലാത്തപ്പോൾ കണ്ട ആണുങ്ങളെ ഇവിടെ വിളിച്ചു കയറ്റൂലെ..
ഞാനോ എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷനോ സ്വന്തം ഭാര്യയെ വി റ്റു ജീവിച്ചിട്ടില്ല. അങ്ങനെ ഒരു കാവൽനായ ആകാൻ നീ വേറെ ആളെ നോക്കിക്കോ.
ഈ നിവേദിനെ കിട്ടൂല ” ഇത്രയും പറഞ്ഞു അവിടുന്ന് ഇറങ്ങി വീട്ടിലെത്തിയത് എങ്ങനെ ആണ് ന്നു ദൈവത്തിനെ അറിയൂ.
അന്ന് തന്നെ റിസൈൻ ലെറ്റർ മെയിൽ ചെയ്തു.. പിന്നീട് കാത്തിരുന്നത് പാറുവിനെ ഒന്ന് കാണാൻ ആയിരുന്നു.
ഇന്ന് രണ്ടു വർഷത്തിന് ശേഷം വീണ്ടും പാറുവിനെ കാണുമ്പോൾ ഒന്നും പറയാൻ വാക്കുകൾ പുറത്തു വരുന്നില്ലായിരുന്നു.
അന്ന് ഡ ൽഹിക്ക് പോയത് സി വി ൽ സ ർവീസ് കോച്ചിങ്ങിന് ആയിരുന്നു എന്നും ഇന്ന് അവള് ഒരു ജില്ലയുടെ സ ബ് ക ള ക്ടർ ആണെന്നും പറയുമ്പോൾ
അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം എന്താണ് എന്ന് തനിക്ക് ഇപ്പോളും തിരിച്ചറിയാൻ കഴിയുന്നില്ല.
ചെയ്ത തെറ്റിന് ക്ഷമ പറയുമ്പോൾ അവളുടെ കണ്ണിൽ ഉരുണ്ടു കൂടിയ നീര്മണികൾ എന്നോട് പറഞ്ഞു അവൾക്ക് എന്നോട് ഉള്ള സ്നേഹം. ഒരിക്കൽ കൂടെ തനിക്ക് ഒരു അവസരം തരുമോ..
പൊന്നുപോലെ നോക്കിക്കോളാം എന്നുള്ള തന്റെ വാക്കിനു പറഞ്ഞ മറുപടി ഇപ്പോളും കാതുകളിൽ മുഴങ്ങി നിൽക്കുന്നു. ” ഏട്ടാ ഒരാൾക്കു ഒരിക്കൽ മാത്രമേ ഒരാളെ തന്റെ ജീവനേക്കാൾ..
ആത്മാവിനേക്കാൾ കൂടുതൽ ആഴത്തിൽ അറിഞ്ഞു സ്നേഹിക്കാൻ കഴിയൂ..
ആ സ്നേഹം തിരസ്കരിക്കപ്പെട്ടു എന്നറിയുന്ന നിമിഷം ഉണ്ടാവുന്ന അവസ്ഥ അനുഭവിച്ചാൽ മാത്രമേ മനസ്സിലാവൂ.
അന്ന് എനിക്ക് ഒരു തെറ്റ് പറ്റി, നീ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞിരുന്നേ ഞാൻ ഏട്ടനോട് ക്ഷമിച്ചേനെ. കാരണം എന്റെ ഏട്ടനോട് ഞാൻ അല്ലാണ്ട് ആരാണ് ക്ഷമിക്കുക.
പക്ഷെ മറ്റൊരു പെണ്ണിന് വേണ്ടി നിങ്ങൾ എന്റെ സ്നേഹം തട്ടിയെറിഞ്ഞപ്പോൾ അവിടെ മരിച്ചു നിങ്ങളെ സ്നേഹിച്ച പാറു. ഇത് പാർവണ ശങ്കർ I A S.. ഈ പാർവണക്ക് ഒറ്റക്ക് ജീവിക്കാൻ ആണ് ഇഷ്ടം.
അഞ്ചു വർഷം നിങ്ങളെ ജീവശ്വാസം ആയി കൊണ്ടു നടന്ന എന്നെ ഒരു നിമിഷം കൊണ്ടു തള്ളിപ്പറഞ്ഞ നിങ്ങളെ ഞാൻ എങ്ങനെ ആണ് ഇനി വിശ്വസിക്കുക.
നാളെ മറ്റൊരുവളെ കാണുമ്പോൾ വീണ്ടും ഞാൻ പോരാ ന്നു തോന്നില്ലെന്ന് ഒരു ഉറപ്പും ഇല്ലല്ലോ. ഇനി എന്നെങ്കിലും ഒരു കൂട്ട് വേണം എന്ന് തോന്നിയാൽ അത് ഒരിക്കലും നിങ്ങൾ ആവില്ല.
ലഭിക്കുന്ന സ്നേഹത്തിന്റെ മൂല്യം അറിയുന്ന നട്ടെല്ലുള്ള ആണൊരുത്തനായിരിക്കും. അപ്പൊ ശരി. എനിക്ക് തിരക്കുണ്ട്. എവിടെ എങ്കിലും വെച്ചു കാണാം.
“ഇത്രയും പറഞ്ഞു അവൾ നടന്നു നീങ്ങുമ്പോൾ അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ അവിടെ നിൽക്കുമ്പോൾ അറിഞ്ഞു രണ്ടു വർഷം മുൻപ് എന്റെ പാറു അനുഭവിച്ച വിഷമം..
ഒന്നും മിണ്ടാതെ തല കുനിച്ചു തിരിഞ്ഞു നടക്കാനെ കഴിഞ്ഞുള്ളു. നെഞ്ചിലെ നീറ്റലിന്റെ പ്രതിഫലനമെന്നോണം കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
ആറ്റിലെ വെള്ളവും അവിടുത്തെ കാറ്റും പോലും എന്നെ കളിയാക്കി പറയുന്നത് ഇപ്പൊ എനിക്ക് കേൾക്കാം..
കൈകുമ്പിളിൽ ഉണ്ടായിരുന്ന ജീവിതം തട്ടിത്തെറിപ്പിച്ച, സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആത്മാഭിമാനമുള്ള പെണ്ണിനെ നഷ്ടപ്പെടുത്തിയ വെറും വിഡ്ഢി എന്ന്..
ഇരു കണ്ണുകളും നിറഞ്ഞു ഒഴുകുമ്പോൾ നിവേദ് അറിയുകയായിരുന്നു പെണ്ണെന്നാൽ കരയാൻ മാത്രം അറിയാവുന്നവൾ അല്ലെന്ന്..
സർവംസഹ ആണെങ്കിലും സഹികെട്ടാൽ അവൾ ഉയർത്തെഴുന്നേൽക്കും എന്ന്, ശക്തമായ തീരുമാനം എടുക്കാനും പ്രാപ്തയാണെന്ന്.
കേട്ട് തഴമ്പിച്ച വാക്കുകളായ “സ്ത്രീ അബലയാണ്” എന്നത് വെറും തോന്നൽ മാത്രം ആണെന്ന് .